കുരിശിൻ്റെ തണലിൽ – ലൂക്കായും ആ നാടകക്കാരനും

ഏറെ കാവ്യാത്മകമാണ് വി. ലൂക്കായുടെ സുവിശേഷം. ഭിഷഗ്വരനും ചിത്രകാരനുമായിരുന്നു അദ്ദേഹമെന്ന് പാരമ്പര്യങ്ങൾ ഓർമപ്പെടുത്തുന്നുണ്ട്. ലൂക്കാസുവിശേഷകൻ സമയമെടുത്ത്, ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് സുവിശേഷമെഴുതിയതെന്നു ആമുഖത്തിൽ തന്നെ ഉണ്ടല്ലോ. അങ്ങനെ ക്രമീകരിക്കപ്പെട്ട വിവരണങ്ങളുടെ നല്ല ഒരു ഉദാഹരണമാണ് ലൂക്കായുടെ പതിനഞ്ചാം അദ്ധ്യായം.
ലൂക്കായുടെ സുവിശേഷത്തിലെ 15-ാമധ്യായത്തിന്റെ കാതൽ എന്നത് മൂന്ന് നഷ്ടപ്പെടലുകളുടെയും മൂന്ന് വീണ്ടെടുക്കലുകളുടെയും വിവരണമാണ്. മൂന്നിലും നിഴലിക്കുന്നതാകട്ടെ, ദൈവത്തിന്റെ അഗാധമായ കരുണയും. ആദ്യം ആ നഷ്ടപ്പെട്ട മൂന്നിനെക്കുറിച്ചും ചില ചിന്തകൾ..
- നാണയം – ജീവനില്ല, ബുദ്ധിയില്ല, മൂല്യമുണ്ട്
- ആട് – ജീവനുണ്ട്, ബുദ്ധിയില്ല, മൂല്യമുണ്ട്
- മനുഷ്യൻ – ജീവനുണ്ട്, ബുദ്ധിയുണ്ട്, മൂല്യമുണ്ട്.
മൂന്നിനെയും ഒന്നു വേഗത്തിൽ കണ്ടുനോക്കാം.
- നാണയം – ജീവനില്ല, ബുദ്ധിയില്ല, മൂല്യമുണ്ട്
നഷ്ടപ്പെട്ട നാണയം അചേതനമാണ്. അതിന് ജീവനില്ല, അതിനാൽ തന്നെ സവിശേഷബുദ്ധിയില്ല. നഷ്ടപ്പെട്ടു എന്ന് സ്വയം തിരിച്ചറിയാനോ അതിന് പരിഹാരം കാണാനോ നാണയത്തിന് കഴിയില്ല. പക്ഷെ, ആ ചെറുനാണയത്തിനും മൂല്യമുണ്ട്. അതിനെത്തേടിയിറങ്ങുന്ന ഒരമ്മ.. നിലവിളിക്കാനോ, ഉടമസ്ഥന്റെ അടുത്തേയ്ക്ക് തിരികെ വരാനോ കഴിയാത്ത ഒരു നാണയത്തെ കണ്ടുകിട്ടുവോളം തേടി നടക്കുന്ന അമ്മ.
- ആട് – ജീവനുണ്ട്, ബുദ്ധിയില്ല, മൂല്യമുണ്ട്
നാണയത്തേക്കാൾ ഒരു പടി കൂടി മുകളിലാണ് ആട്. അതിന് ജീവനുണ്ട്, അധികം ആലോചനാശക്തി ഇല്ല. പക്ഷെ, മൂല്യമുണ്ട്. എങ്ങനെയോ വഴി തെറ്റി എന്ന് അതിന് മനസിലാകുന്നുണ്ട്. തിരികെ വരാൻ പറ്റുന്നില്ലെങ്കിലും യജമാനൻ കേൾക്കെ നിലവിളിക്കാൻ ആകുന്നുണ്ട്. അങ്ങനെ നഷ്ടപ്പെട്ട ആടിന്റെ നിലവിളി തേടി, കാൽപാടുകൾ തേടി, നിശ്വാസം തേടി ഒടുവിൽ ആടിന്റെ അരികിൽ എത്തുന്ന ഇടയൻ.
- മനുഷ്യൻ – ജീവനുണ്ട്, ബുദ്ധിയുണ്ട്, മൂല്യമുണ്ട്
മൂന്നാമത് ധൂർത്തപുത്രന്റെ ഉപമയിൽ നഷ്ടപ്പെടുന്നത് മനുഷ്യനെയാണ്. ജീവനുള്ള, സവിശേഷബുദ്ധിയുള്ള, ആലോചനാശേഷിയുള്ള മനുഷ്യൻ. തെറ്റും ശരിയും വിവേചിക്കാൻ പ്രാപ്തിയുള്ളവൻ. ഇടർച്ചയുടെ ആദ്യനിമിഷത്തിൽ തന്നെ തെറ്റാണെന്ന് അറിഞ്ഞവൻ. തെറ്റിയ വഴിയിലൂടെ മുന്നോട്ട് പോയ ഓരോ നിമിഷത്തിലും തിരികെ വരാൻ സ്വാതന്ത്ര്യമുണ്ടായിരുന്നവൻ. അവൻ തുടങ്ങിവച്ച തിരിച്ചു നടത്തം തനിയെ പൂർത്തീകരിക്കാൻ സമ്മതിക്കാതെ ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ചുംബിച്ച് സ്വന്തമാക്കുന്ന അപ്പൻ.
ദൈവമെന്ന ഫാൻസിഡ്രസ്സ് കളിക്കാരൻ !
നോക്കൂ, ഭൂമിയിൽ വിലയില്ലാത്ത എന്താണുള്ളത്? നഷ്ടപ്പെട്ടതിന് മൂല്യം ഉള്ളതു കൊണ്ട് – ചെറുതായാലും വലുതായാലും – അത് വീണ്ടെടുക്കപ്പെടണം എന്നതാണ് കരുണ തന്നെയായ ദൈവത്തിന്റെ ഇഷ്ടം. നഷ്ടപ്പെട്ട മനുഷ്യനും മൃഗവും നാണയവും എല്ലാം ദൈവതിരുമുൻപിൽ ഒന്നുപോലെയാണ്. എല്ലാം മക്കളെപ്പോലെ പ്രിയപ്പെട്ടത് തന്നെ. എല്ലാ നഷ്ടപ്പെടലിന്റെയും വേദന ഒന്നുതന്നെ. തിരികെ വരുമ്പോഴത്തെ ആഘോഷങ്ങൾ നോക്കൂ – മൂന്നും പരസ്പരം തോല്പിക്കുന്ന തരത്തിലാണ്. അപ്പനായും ഇടയനായും വീട്ടുകാരത്തിയായും ഒക്കെ ദൈവം തമ്പുരാൻ വേഷപ്പകർച്ച നടത്തി ഫാൻസിഡ്രസ്സ് കളിക്കുന്നതും ഇതുകൊണ്ടാണ് !
എനിക്ക് രക്ഷയുണ്ടോ?
പാപസങ്കീർത്തനവേദികളിലും, ധ്യാനകേന്ദ്രങ്ങളിലും, എന്തിന് മനസ്സ് തുറന്ന ഒരു മൊബൈൽ ചാറ്റിൽ പോലും തകർന്ന മനുഷ്യരുടെയൊക്കെ സങ്കടം ഇതാണ് – ഞാൻ രക്ഷപ്പെടുമോ? ഒരുപാട് വലിയ വീഴ്ചകളിൽപ്പെട്ട് പാപജീവിതം നയിക്കേണ്ടി വന്ന ഒരാൾ “എനിക്കിനി രക്ഷപ്പെടാൻ ആകുമോ”യെന്ന് എന്ന് സങ്കടപ്പെട്ടത്, അറിയാതെ മിഴി നനച്ചത് നന്നായി ഓർമ്മയുണ്ട്. എന്റെ കുഞ്ഞേ, നിനക്കെന്നല്ല, ഭൂമിയിലുള്ള ചെറുപുൽനാമ്പ് പോലും ദൈവകരുണയുടെ അവകാശിയാണ്.
സുഹൃത്തേ, അതുകൊണ്ട്
മനസ്സ് തളരാതെ അവന്റെ ഹൃദയത്തോട് ചേർന്ന് നിന്ന് നിന്നോളുക – അത്താഴമേശയിലെ യോഹന്നാനെപ്പോലെ !
ലൂക്കായുടെ സുവിശേഷം – കരുണയുടെ സുവിശേഷം എന്നാണ് മറ്റൊരു പേര് – പ്രത്യേകിച്ച് ആ പതിനഞ്ചാം അദ്ധ്യായം നമ്മെ ഓർമപ്പെടുത്തുന്നതും ഇതുതന്നെ, എത്ര പാപിയും തകർന്നവനുമാകട്ടെ, എനിക്കും നിനക്കും രക്ഷ ഉണ്ടെന്ന്.
വലിയ ആഴ്‌ചയിൽ നമ്മൾ.
നന്നായി ഒരുങ്ങി ഇടവകപ്പള്ളിയുടെ അൾത്താരയിൽനിന്നും ഒഴുകുന്ന കൃപകളെ അല്പം സ്വാർത്ഥതയോടെതന്നെ സ്വന്തമാക്കാനാണീ പുണ്യദിവസങ്ങൾ. ചെറിയൊരു വാശി ഉണ്ടെങ്കിൽ ഈ ദിവസങ്ങളിലെ ഒരു ത്യാഗവും നമുക്ക് ഭാരമാവില്ല, തീർച്ച. പച്ച കെടാത്ത ദൈവകരുണയുടെ സമൃദ്ധി ഹൃദയപൂർവ്വം ആശംസിക്കുന്നു..
✍ ഫാ. അജോ രാമച്ചനാട്ട്