കെ.സി.ബി.സി. കമ്മീഷൻ ഫോർ സോഷ്യൽ ഹാർമണി & വിജിലൻസ് തയ്യാറാക്കിയ റിപ്പോർട്ട്: കത്തോലിക്കാ കോളേജുകളിൽ ശാസ്ത്ര ചിന്തയുടെ മറവിൽ നിരീശ്വരവാദ പ്രചരണം ഉയർന്നുവരുന്നതിൽ ആശങ്ക

നിരീശ്വരവാദ സംഘടനകളും നിരീശ്വരവാദ പ്രഭാഷകരും കത്തോലിക്കാ മാനേജ്‌മെന്റ് കോളേജുകളുടെ പ്രോഗ്രാമുകളുടെ ഭാഗമാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ചില നിരീക്ഷണങ്ങൾ മാനേജ്‌മെന്റുകളുടെ ശ്രദ്ധയിലേക്ക് നൽകുന്നു.
പ്രമുഖ നിരീശ്വരവാദ ചിന്തകർക്കെല്ലാം വേദി നൽകുകയും നിരീശ്വരവാദത്തിന്റെ പ്രചാരണം മുഖ്യ ലക്ഷ്യമായി ഏറ്റെടുക്കുകയും ചെയ്തിരിക്കുന്ന സംഘടനയാണ് എസൻസ് ഗ്ലോബൽ. ശാസ്ത്ര ചിന്തയുടെയും യുക്തി ചിന്തയുടെയും മറവിൽ നിരീശ്വരവാദം പ്രചരിപ്പിക്കുകയാണ് പ്രസ്തുത സംഘടനയുടെ മുഖ്യ ലക്‌ഷ്യം. അതിനാൽത്തന്നെ, ചെറുതും വലുതുമായ അവരുടേതായ പ്രോഗ്രാമുകളുടെയെല്ലാം ലക്ഷ്യങ്ങളിൽ പ്രധാനമായൊന്ന് മത – ദൈവവിശ്വാസ നിരാസത്തിന്റെ പ്രചാരണമാണ് എന്നത് വളരെ വ്യക്തമാണ്.
ഈ പശ്ചാത്തലത്തിൽ എസൻസ് ഗ്ലോബൽ എന്ന സംഘടനയും ആ സംഘടനയുടെ നെടുംതൂണുകളായ സി. രവിചന്ദ്രൻ ഉൾപ്പെടെയുള്ള വ്യക്തികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക പരിപാടികളുടെ ഭാഗമാകുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ജനുവരി 16, 17 തിയ്യതികളിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന കോൺക്ലേവിൽ എസൻസ് ഗ്ലോബൽ പങ്കാളിയാകാൻ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ശാസ്ത്ര ചിന്തയുടെ മറവിൽ പ്രചരിക്കപ്പെടുന്ന ദൈവ-മത നിഷേധ ചിന്തകളുടെ അപകടം തിരിച്ചറിഞ്ഞ് കോളേജ് മാനേജ്‌മെന്റ് ചില നിബന്ധനകൾ വച്ചപ്പോൾ അതിൽനിന്ന് ആ സംഘടന പിന്മാറുകയുമുണ്ടായിരുന്നു. ആ പിന്മാറ്റം വിവിധ ഓൺലൈൻ മാധ്യമങ്ങൾ വാർത്തയാക്കുകയും സമൂഹമാധ്യമങ്ങളിൽ വിവാദമായി മാറുകയുമുണ്ടായി. അവിടെയും മുഖ്യമായും ആരോപിക്കപ്പെട്ടത് കത്തോലിക്കാ സ്ഥാപനങ്ങൾ “ശാസ്ത്ര ചിന്തകളോട്” അസഹിഷ്ണുത പ്രകടിപ്പിക്കുന്നു എന്നാണ്. കഴിഞ്ഞ വർഷം തേവര എസ്എച്ച് കോളേജിൽ നടന്ന പ്രോഗ്രാമിൽ പ്രഭാഷകനായെത്തിയ സി. രവിചന്ദ്രൻ പ്രാരംഭ പ്രാർത്ഥനാ വേളയിൽ എഴുന്നേൽക്കാൻ വിസമ്മതിച്ചതും പ്രിൻസിപ്പൽ അച്ചൻ അദ്ദേഹത്തെ വിമർശിച്ചതും വിവാദമായിരുന്നു.
കത്തോലിക്കാ മാനേജ്‌മെന്റ് കോളേജുകൾ ഉൾപ്പെടെയുള്ള വിവിധ കോളേജുകളിൽ എസൻസ് ഗ്ലോബലും സി. രവിചന്ദ്രൻ ഉൾപ്പെടെയുള്ള പ്രഭാഷകരും ശാസ്ത്ര വിഷയങ്ങളിലുള്ള പ്രോഗ്രാമുകളുടെ ഭാഗമാകുന്നത് സമീപകാലത്തായി വർധിച്ചിട്ടുണ്ട്. ശാസ്ത്ര ചിന്ത എന്ന വ്യാജേന നിരീശ്വരവാദ ആശയങ്ങൾ പ്രചരിപ്പിക്കുക, എസൻസ് ഗ്ലോബൽ പോലുള്ള പ്രസ്ഥാനങ്ങളോടുള്ള അനുഭാവം വളർത്തുക തുടങ്ങിയ ഗൂഢ ലക്ഷ്യങ്ങളോടെ ഇക്കൂട്ടർ ആസൂത്രണം ചെയ്യുന്ന പദ്ധതികളിൽ കോളേജ് മാനേജ്‌മെന്റുകളും സംഘടനകളും വിദ്യാർത്ഥികളുടെ വിവിധ ക്ലബുകളും അകപ്പെട്ടുപോകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക അനിവാര്യമാണെങ്കിലും അതിന് അനുബന്ധമായി മതം, വിശ്വാസം, ധാർമിക മൂല്യങ്ങൾ തുടങ്ങിയവയെല്ലാം ശാസ്ത്ര വിരുദ്ധമാണ് എന്ന തെറ്റായ ആശയം പ്രചരിപ്പിക്കപ്പെടാൻ കത്തോലിക്കാ വിദ്യാലയങ്ങളിൽ വേദിയൊരുക്കപ്പെടുന്നത് അഭികാമ്യമല്ല.
ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന നിരീശ്വരവാദ സമ്മേളനങ്ങൾ കേരളത്തിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിക്കപ്പെട്ടു വരുന്നുണ്ട്. കോളേജ് വിദ്യാർത്ഥികളുടെ നല്ലൊരു പങ്കാളിത്തം ഇത്തരം സമ്മേളനങ്ങൾക്കുണ്ട്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന കോൺക്ലേവിൽനിന്ന് പിന്മാറേണ്ടിവന്ന സാഹചര്യത്തിൽ, ഇരിഞ്ഞാലക്കുടയിൽ വച്ചുതന്നെ മറ്റൊരു സെമിനാർ എസൻസ് ഗ്ലോബൽ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളെ അവർ ലക്ഷ്യം വച്ചിട്ടുണ്ട് എന്നുള്ളതിൽ സംശയമില്ല.
കഴിഞ്ഞ ഒക്ടോബറിൽ കോഴിക്കോട് നടന്ന “ലിറ്റ്മസ്” എന്ന പ്രോഗ്രാമിൽ നാലായിരത്തിൽ പരം രജിസ്‌ട്രേഷൻ ഉണ്ടായിരുന്നു എന്ന് എസൻസ് ഗ്ലോബൽ അവകാശപ്പെടുന്നു. ഇത്തരം പ്രോഗ്രാമുകളിൽ കോളേജ് വിദ്യാർത്ഥികളുടെ പങ്കാളിത്തം വർഷം തോറും കൂടിവരുന്നുണ്ട്. എസൻസ് ഗ്ലോബലിന്റെയും മറ്റ് നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെയും കോളജുകളിലേക്കുള്ള കടന്നുകയറ്റം ഇത്തരം പ്രോഗ്രാമുകളുടെയും പ്രചാരണത്തിന് കാരണമാകുന്നു.
നിയന്ത്രിതമായ സാഹചര്യങ്ങളിൽ ഇത്തരക്കാരുമായുള്ള സംവാദം സംഘടിപ്പിക്കുന്നത് ഗുണകരമായേക്കാമെങ്കിലും പ്രോഗ്രാമിന്റെ നിയന്ത്രണം സ്വതന്ത്രമായി അത്തരക്കാരുടെ കരങ്ങളിൽ എത്തിച്ചേരുന്ന അവസ്ഥയും സി. രവിചന്ദ്രനെ പോലുള്ളവരുടെ ഏകപക്ഷീയമായ പ്രഭാഷണങ്ങളും കോളേജുകളിൽ ഒഴിവാക്കപ്പെടുന്നതാണ് യുക്തം. അക്കാര്യത്തിൽ സവിശേഷമായ ശ്രദ്ധ കോളേജ് മാനേജ്‌മെന്റുകൾക്ക് ഉണ്ടാകേണ്ടതുണ്ട്.
നിരീശ്വരവാദ ചിന്തകൾ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമിടയിൽ ആസൂത്രിതമായി പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യങ്ങൾ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പക്വമായ ശാസ്ത്രാവബോധം നൽകാൻ കഴിയുന്ന ദൈവവിശ്വാസികളായ ശാസ്ത്രജ്ഞരെയും ചിന്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സെമിനാറുകളും കോൺക്ലേവുകളും സംഘടിപ്പിക്കാനുള്ള പ്രത്യേകമായ പരിശ്രമം നമ്മുടെ സ്ഥാപനങ്ങളിൽ കൂടുതലായി ഉണ്ടാകുന്നത് എന്തുകൊണ്ടും അഭിലഷണീയമാണ്.
Fr. Michael Pulickal CMI
Secretary, KCBC Jagratha Commission