June 1, 2025
Church Kairos Media News

“യേശുവിനുവേണ്ടി ഞാൻ മുന്നോട്ട് പോവും”: ഒറീസയിലെ ക്രൂരമായ ആക്രമത്തിന് പിറകെ ഫാ. ലീനസച്ചന്റെ സാക്ഷ്യം”

  • May 31, 2025
  • 1 min read
“യേശുവിനുവേണ്ടി ഞാൻ മുന്നോട്ട് പോവും”: ഒറീസയിലെ ക്രൂരമായ ആക്രമത്തിന് പിറകെ ഫാ. ലീനസച്ചന്റെ സാക്ഷ്യം”

“ഞാൻ ജൂൺ ഏഴിന് ഒറീസ്സ മെത്രാൻ സമിതി ഏല്പിച്ചിട്ടുള്ള പുതിയ ചുമതല ഏറ്റെടുക്കും” അക്രമികളുടെ ക്രൂരമായ മർദ്ദനം അനുഭവിക്കേണ്ടി വന്ന ലീനസച്ചൻ്റേതാണ് വാക്കുകൾ. മെത്രാൻസമിതിയുടെ കീഴിലുള്ള മേജർ സെമിനാരിയിലെ സ്പിരിച്ച്വൽ ഡയറക്ടറായാണ് അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കാൻ പോകുന്നത്. തിരിച്ചുച്ചെന്നാൽ കൊന്നുകളയും എന്ന ഭീഷണി നിലനിൽക്കേയാണ് അച്ചൻ്റെ തീരുമാനം.

ഒറീസയിലെ സംബൽപൂർ ജില്ലയിലെ ചർവാട്ടിയിലെ സെമിനാരിയിൽ അതിക്രമിച്ച് കടന്ന് വൈദികരെ അതിക്രൂരമായി മർദ്ദിച്ച സംഭവം നിസാരമല്ല. വർഗ്ഗീയവാദികളുടെ അതിഭീകരമായ ആക്രമണത്തിന് വിധേയരായി മഞ്ഞുമ്മൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലീനസച്ചനേയും സിൽവിനച്ചനേയും ഇന്നലെ കണ്ടു. അവർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതല്ല. കൊല്ലുക എന്നതിലുപരി പേടിപ്പിച്ച് മാനസികമായി തകർക്കുക എന്നതാണ് വർഗ്ഗീയ ശക്തികളുടെ പുതിയ തന്ത്രം. അതോടെ അവർ സ്ഥലം വിടുമല്ലോ.
25 വിദ്യാർത്ഥികൾ പഠിക്കുന്ന സെമിനാരിയിൽ ഇപ്പോൾ അവധിക്കാലമാണ്.
അത് മനസ്സിലാക്കിയാകണം പുറത്തു നിന്നു വന്ന അക്രമികൾ അഴിഞ്ഞാടിയത്. മുഖത്ത് കൈകൊണ്ട് ഇടിച്ചു, കമ്പി കൊണ്ടും മരകഷണം കൊണ്ടും ദേഹമാസകലം ക്രൂരമായി അടിച്ചു. വരാന്തകളിലൂടെ വലിച്ചിഴച്ചു. ഉറക്കെ കരഞ്ഞപ്പോൾ വായിൽ തുണി തിരുകി. കൈ കാലുകൾ കെട്ടിയിട്ടു.
2 മണിക്കൂർ നീണ്ട ഭീകര താണ്ഡവം കഴിഞ്ഞ് മടങ്ങുമ്പോൾ “ഇവിടെ നിന്നും എത്രയും വേഗം പോകണം ഇല്ലെങ്കിൽ ഞങ്ങൾ വീണ്ടും വരും എന്ന് ഭീഷണിയും” അക്രമികൾ മുഴക്കി.
ഗ്രഹാം സ്റ്റെയിനെയും കുടുംബത്തേയും ചുട്ടു കൊന്നത് ലോകം മറക്കാത്തതുകൊണ്ട് “ഭീകരമായി അക്രമിക്കുക;മാനസികമായി തകർക്കുക” എന്ന പുതിയ തന്ത്രമാണ് വർഗ്ഗീയവാദികൾ സ്വീകരിച്ചിട്ടുള്ളത്. ഇത് ഇവർ പല സ്ഥലങ്ങളിലായി നടത്തുന്നു.

മഞ്ഞുമ്മൽ കർമ്മലീത്തസഭയുടെ പ്രൊവിൻഷ്യാൾ ഫാ.അഗസ്റ്റിൻ മുള്ളൂരിന്റെ നിർദ്ദേശത്തെ തുടർന്നാണ് വൈദികർ ചികിത്സക്കായി നാട്ടിലേക്ക് വന്നത്. ഇരിക്കാനും കിടക്കാനും വയ്യാത്ത ഫാ. സിൽവിൻ്റെ യാത്ര എത്ര ദുഷ്കരമായിരുന്നുവെന്ന് പറയാതെ അനുമാനിക്കാൻ കഴിയുമല്ലോ. ഗോതുരുത്ത് കളത്തിൽ കുടുംബാംഗമാണ് അദ്ദേഹം.
അസമാന്യ ഉൾക്കരുത്തുള്ള മിഷനറിയാണ് 90 വയസ്സുള്ള കുമ്പളങ്ങി സ്വദേശിയായ ഫാ. ലീനസ് പുത്തൻവീട്ടിൽ. ഒരു മണിക്കൂർ കഷ്ടപ്പെട്ട് കൈകാലുകൾ സ്വതന്ത്രമാക്കി. പ്രാഥമിക ശുശ്രൂഷകൾക്കുശേഷം രണ്ടു പേരും ചേർന്ന് ആദ്യം ദിവ്യബലിയർപ്പിക്കുകയാണ് ചെയ്തത്. അക്രമികൾക്ക് മാനസാന്തരം കൊടുക്കണേ എന്ന് പ്രത്യേകം പ്രാർത്ഥിച്ചു.. മഞ്ഞുമ്മൽ ആശുപത്രിയിൽ എത്തിയപ്പോൾ മനോരമ ലേഖകനെ വിളിച്ച് അക്രമ സംഭവം വിവരിച്ചതും ലീനസച്ചൻ തന്നെയാണ്.

കുട്ടിക്കാലം മുതലേ എനിക്ക് അദ്ദേഹത്തെ അറിയാം. എട്ടേക്കർ പള്ളിയിൽ മഞ്ഞുമ്മൽ കർമ്മലീത്ത വൈദികർ സേവനമനുഷ്ഠിച്ചിരുന്നപ്പോൾ ലീനസച്ചൻ അവിടെ ദിവ്യബലി അർപ്പിക്കാൻ വരുമായിരുന്നു. അന്ന് അൾത്താര ബാലനായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.
ആർച്ചുബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിലിൻ്റെ സഹപാഠി. ഒന്നിച്ച് വൈദികരായവർ. ഏഴ് ഭാഷകൾ അറിയാം ലീനസച്ചന്. ഇന്നലെ സംസാരിക്കുമ്പോൾ അച്ചൻ കൗതുകകരമായ ഒരു കാര്യം പറഞ്ഞു. 15 വർഷമായി അദ്ദേഹത്തിന് പനി വന്നിട്ടില്ല. അത്ര ആരോഗ്യവാനാണ് അദ്ദേഹം. ചിട്ടയായ ജീവിതക്രമം. എല്ലാ ദിവസവും രാവിലെ അര മണിക്കൂർ യോഗ. ആശുപത്രിക്ക് പുറത്ത് ഇംഗ്ലീഷ് മരുന്നുകൾ ഉപയോഗിക്കില്ല എന്ന ശാഠ്യം. പച്ചമരുന്നുകളാണ് അദ്ദേഹത്തിന് പ്രിയം. അത് സ്വന്തമായി ഉണ്ടാക്കിയെടുക്കും. കേരളത്തിൽ നിന്ന് പച്ചമരുന്നുകളും ഫലവൃക്ഷ തൈകളും അദ്ദേഹം ഒറീസയിലെ ഗോത്രഗ്രാമത്തിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

ഒറീസയിലെ കത്തോലിക്കാ സഭയുടെ മിഷൻ പ്രവർത്തനം ആദ്യം ആരംഭിച്ചത് ഈശോ സഭാ വൈദികരാണ്. മുപ്പത് വർഷമായി കർമ്മലീത്ത വൈദികർ അവിടെ സേവനം ചെയ്യുന്നു. സ്കൂളുകളും സെമിനാരികളും സ്ഥാപിച്ചു.
17 വൈദികർ ഒറീസയിൽ നിന്ന് അഭിഷേകം ചെയ്യപ്പെട്ടു എന്നത് വലിയ കാര്യമായി ലീനസച്ചൻ ചൂണ്ടിക്കാട്ടി.

തന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലിയുടെ ഓർമ്മയ്ക്കായി ഒരു വിദ്യാഭ്യാസ പദ്ധതിയാണ് അദ്ദേഹം രൂപകല്പന ചെയ്തത്. പ്രതിവർഷം 25 ഗോത്രവർഗ്ഗ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.
40 ലക്ഷം രൂപയാണ് അതിനായി സമാഹരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ ഇപ്പോൾ അത് 27 ലക്ഷമായി. മഞ്ഞുമ്മൽ കർമലീത്ത സഭയുടെ പ്രൊവിൻഷ്യാൾ ഉൾപ്പെടെയുള്ള വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം 75-ാം വയസ്സിൽ വിരമിച്ചു. എന്നാൽ മിഷൻ പ്രവർത്തനം സഭയുടെ അനുവാദത്തോടുകൂടി തുടർന്നുവരുന്നു. അതുകൊണ്ടുതന്നെയാണ് ഒറീസ മെത്രാൻ സമിതി ഏല്പിക്കുന്ന പുതിയ ചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്.

ആ വന്ദ്യ വൈദികൻ്റെ അനുഗ്രഹം വാങ്ങി തിരികെ മടങ്ങുമ്പോൾ യേശുവിനുവേണ്ടി സാക്ഷ്യം വഹിച്ച പൗലോസ് ശ്ലീഹയാണ് മനസ്സിൽ ഓടിയെത്തിയത്. പഠിപ്പിച്ചും തിരുത്തിയും മുന്നേറിയ തീക്ഷ്ണമതിയായ പൗലോസിൻ്റെ പുതിയ കാലത്തെ രൂപമാണ് ലീനസച്ചൻ…..

SHAJI GEORGE

About Author

കെയ്‌റോസ് ലേഖകൻ